സ്വർണ്ണത്തിന് മോദിയുടെ റെഡ് സിഗ്നൽ
അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് 691.11 ബില്യൺ ഡോളറുകളുടെ കരുത്തുറ്റ ഫോറക്സ് റിസർവ് ഉണ്ടായിട്ടും അദ്ദേഹം ഇങ്ങനെ പറഞ്ഞതിന് പല മാനങ്ങളുമുണ്ട്. ഇതിനിടെ മോദിയുടെ പ്രസ്താവനയെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ ഗോൾഡ്- ജ്വല്ലറി-അനുബന്ധ ഓഹരികളിൽ പലതിലും ഇടിവുണ്ടാവുകയും ചെയ്തു.
ടാറ്റ കമ്പനിയായ ടൈറ്റാൻ, കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് അടക്കമുള്ള ഓഹരികളിൽ വില്പന സമ്മർദ്ദം പ്രകടമായി
നിലവിലെ സാഹചര്യം
പശ്ചിമേഷ്യൻ യുദ്ധം അനിശ്ചിതാവസ്ഥകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്വർണ്ണം വാങ്ങരുതെന്ന് മോദി പറഞ്ഞിരിക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയരുന്നതും, വിതരണ ശൃംഘലയിലെ തടസ്സങ്ങളും, ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തിലാണ് എന്തു വില കൊടുത്തും ഫോറിൻ റിസർവ് സംരക്ഷിക്കണമെന്നും, ഗോൾഡ് പർച്ചേസും. വിദേശ വിനോദ യാത്രകളും അടുത്ത ഒരു വർഷത്തേക്ക് മാറ്റി വെക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്
കൂടാതെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും, പൊതു ഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും, വർക് ഫ്രം ഹോം സംവിധാനം വ്യാപിപ്പിക്കണമെന്നും, ജൈവ കൃഷി, സ്വദേശി ഉല്പന്നങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
എന്തു കൊണ്ട് സ്വർണ്ണത്തിന് പ്രാധാന്യം?
സാമ്പത്തികമായി സ്വർണ്ണം, ക്രൂഡ് ഓയിൽ എന്നിവ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ഇവ രണ്ടും കൂടുതലായി ഇറക്കുമതി നടത്തുകയും, പേയ്മെന്റ് യു.എസ് ഡോളറിൽ നൽകുകയും ചെയ്യുന്നു.
ഇന്ത്യ ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 85% ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്യ ലോകത്തു തന്നെ ചുരുക്കമായുള്ള വലിയ സ്വർണ്ണ ഇറക്കുമതി രാജ്യം കൂടിയാണ് ഇന്ത്യ.
2026 ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ക്രൂഡ് ഓയിൽ വില 70 ഡോളറായിരുന്നത് ഒരു വേള 126 ഡോളർ വരെ ഉയർന്നു. നിലവിലും 100 ഡോളറിന് മുകളിലാണ് നിരക്കുകൾ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉയരത്തിൽ തുടരുകയാണ്. സ്വർണ്ണ ഇറക്കുമതിയും ഉയർന്നു നിന്നാൽ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളറുകൾ നൽകേണ്ടതായി വരും.
ഇത് ഡോളറിന്റെ ഡിമാൻഡ് വർധിപ്പിക്കുകയും, ഡോളറുമായുള്ള വിനിമയ മൂല്യത്തിൽ രൂപയ്ക്ക് മേൽ സമ്മർദ്ദമുണ്ടാകാൻ കാരണമാവുകയും ചെയ്യും. ഇതിലൂടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതിയും, കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) ഉയരാൻ കാരണമാവുകയും ചെയ്യും.
സർക്കാരിന്റെ മുമ്പിലുള്ള മാർഗങ്ങൾ
മുൻകാലങ്ങളിലും സാമ്പത്തിക സമ്മർദ്ദമുണ്ടാകുന്ന സാഹചര്യങ്ങളിൽ സ്വർണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ നടപടികൾ എടുത്തിട്ടുണ്ട്. സ്വർണ്ണത്തിന്റെ ഇംപോർട് ഡ്യൂട്ടി ഉയർത്തിയും, ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും, സോവറിൻ ഗോൾഡ് ബോണ്ടുകൾ അടക്കമുള്ള സമാന നിക്ഷേപ മാർഗങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്തിട്ടുള്ളത്.
ഇതിലൂടെ വിദേശ നാണ്യ കരുതൽ ശേഖരത്തിലുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനും, രൂപയ്ക്ക് സ്ഥിരത കൈവരിക്കാനും സാധിച്ചിട്ടുമുണ്ട്.
ഗോൾഡ് ഓഹരികളിലെ ഇടിവ്
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് പല പ്രമുഖ ഗോൾഡ്-അനുബന്ധ, ജ്വല്ലറി ഓഹരികളിലും തിങ്കളാഴ്ച്ച കനത്ത വില്പന സമ്മർദ്ദമുണ്ടായി. രാവിലത്തെ സെഷനിൽ, ഈ ലേഖനം തയ്യാറാക്കുമ്പോൾ സ്കൈ ഗോൾഡ് (-12.2%), സെൻകോ ഗോൾഡ് (-8.69%), പി.എൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് (-7%) ടൈറ്റാൻ (-6.45%), കല്യാൺ ജ്വല്ലേഴ്സ് (-8.3%), പി.സി ജ്വല്ലർ (-5%), ത്രിഭുവൻ ദാസ് ഭീംജി സവേരി (-6.3%) എന്നിങ്ങനെ താഴ്ച്ച നേരിട്ടു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല




Comment Form