ഫാമിലി ഓഫീസുകൾ നിരീക്ഷിക്കാൻ സെബി
.jpg)
ഇന്ത്യയിലെ ഓഹരി വിപണി റെഗുലേറ്ററാണ് സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). നിലവിൽ രാജ്യത്തെ ബില്യണയർ ഫാമിലി ഓഫീസുകൾ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാക്കാൻ സെബി ആലോചിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇന്ത്യയിലെ അതിസമ്പന്നർ വലിയ \'ശക്തിയായി\' മാറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. നിലവിൽ ഇന്ത്യയിൽ ഫാമിലി ഓഫീസുകൾക്ക് മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ നിലവിലില്ല.
സെബിയുടെ നീക്കത്തിന് പിന്നിൽ...
ധനിക കുടുംബങ്ങൾ നടത്തുന്ന വൻകിട ബിസിനസ് ഗ്രൂപ്പുകൾ പബ്ലിക്കായി വ്യാപാരം ചെയ്യപ്പെടുന്ന സെക്യൂരിറ്റികളിൽ എത്തരത്തിലാണ് ഇടപെടുന്നതെന്ന് മനസ്സിലാക്കുകയും, റിസ്കുകൾ തിരിച്ചറിയുകയും സെബിയുടെ ലക്ഷ്യമാണ്. അതേ സമയം എത്തരത്തിലാണ് സെബിയുടെ ഇടപെടൽ ഉണ്ടാവുക എന്നതും, എപ്പോഴാണ് ഇത് എന്നതും വ്യക്തമല്ല.
സെബിയുടെ ആലോചന
തങ്ങളുടെ എന്റിറ്റി, ആസ്തി, നിക്ഷേപം, നിക്ഷേപ റിട്ടേൺ തുടങ്ങിയ വിവരങ്ങൾ ഫാമിലി ഓഫീസുകളോട് ആരായാനാണ് തുടക്കത്തിൽ ആലോചിക്കുന്നത്. അതേ സമയം ഇത്തരം നിക്ഷേപങ്ങൾ ഉൾപ്പെടെ പ്രത്യേക വിഭാഗമായി പരിഗണിക്കാനും സാധ്യമുണ്ട്. ഈ വർഷം തുടക്കത്തിൽ തന്നെ ഇന്ത്യയിലെ വലിയ ഫാമിലി ഓഫീസുകളോട് അടക്കം ഈ വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ സമർപ്പിക്കാൻ സെബി ആവശ്യപ്പെട്ടിരുന്നു.
സെബിയുടെ നീക്കം ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളുടെ ആധിപത്യം എത്രത്തോളം വലുതാണെന്ന് സൂചിപ്പിക്കുന്നു. ഇത്തരം ഫാമിലി ഓഫീസുകളിലൂടെ നടക്കുന്ന ഭീമമായ നിക്ഷേപങ്ങൾ വിപണിയെ ചലിപ്പിക്കാൻ പോലും ശേഷിയുള്ളതാണ്. സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ് ഇക്വിറ്റി, ഐ.പി.ഒ എന്നിവയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾ അടക്കമുള്ളവ എന്നിവയ്ക്കെല്ലാം ഫിനാൻസിങ് നടത്താറുമുണ്ട്
പല അതിധനികരും ആർട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ, ഷാഡോ ലെൻഡർമാർ തുടങ്ങിയ വഴികളിലൂടെ നിക്ഷേപങ്ങൾ നടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പല ഫാമിലി ഓഫീസുകളും പ്രാഥമിക ഓഹരി വില്പനയുമായി ബന്ധപ്പെട്ട് ആങ്കർ നിക്ഷേപകരായിട്ടുണ്ട്
ഇന്ത്യയിലെ അതിസമ്പന്നർ
നിലവിൽ ഇന്ത്യയിലെ ആകെ ബില്യണയേഴ്സിന്റെ എണ്ണം 350 എന്ന നമ്പർ പിന്നിട്ടിരിക്കുകയാണ്. 13 വർഷത്തിനുള്ളിൽ ബില്യണയേഴ്സിന്റെ എണ്ണത്തിൽ 6 മടങ്ങ് വർധനയാണുണ്ടായത്. ഇത്രയും അതിധനികരുടെ ആകെ ആസ്തി 167 ലക്ഷം കോടി രൂപയാണ്. ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് - 2025 പ്രകാരം ഇത് ഇന്ത്യൻ ജി.ഡി.പിയുടെ പകുതിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു.
സമീപ കാലത്തായി ഓഹരി വിപണിയിൽ റീടെയിൽ നിക്ഷേപകരുടെ അടക്കം താല്പര്യം സംരക്ഷിക്കാൻ പല വിധത്തിലുള്ള നടപടികളും സെബി കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളും, മറ്റ് വൻകിട ഫണ്ട് ഹൗസുകളും, അതി സമ്പന്നരും വലിയ വോളിയം ഇടപാടുകളാണ് നടത്താറുള്ളത്. സമീപ കാലത്തായി ഇത് വർധിച്ചു വരുന്ന പ്രവണതയുമുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് സെബിയുടെ ഇടപെടൽ.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form