.
.jpg)
രണ്ട് വർഷം കൊണ്ട് നേടിയ ലാഭം 36000 കോടി: ഒടുവിൽ പൂട്ടിട്ട് സെബി; വിപണിയെ പിടിച്ചു കുലുക്കി ജെയിൻ സ്ട്രീറ്റ് വിവാദം
ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് ജെയിൻ സ്ട്രീറ്റ് വിവാദം. ലോകത്തിലെ ഏറ്റവും വലിയ ക്വാണ്ടിറ്റേറ്റീവ് ട്രേഡിംഗ് സ്ഥാപനങ്ങളിലൊന്നായ ജെയിൻ വിപണിയിൽ കൃത്രിമം കാണിച്ച് കോടികൾ ലാഭമുണ്ടാക്കിയെന്നാണ് സെബിയുടെ കണ്ടെത്തൽ. വിപണിയില്‍ നിന്ന് നിയമിവുരദ്ധമായി ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പ് സമ്പാദിച്ച 4,840 കോടി രൂപ കണ്ടുകെട്ടുമെന്നും സെബി അറിയിച്ചിട്ടുണ്ട്.
ഈ ഗ്രൂപ്പുമായി ബന്ധമുള്ള അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നത് തടയാനും ബാങ്കുകൾക്ക് സെബി നിർദേശം നൽകി. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനിയാണ് ജെയിൻ സ്ട്രീറ്റ്. അതേസമയം, സെബിയുടെ ആരോപണങ്ങൾ ജെയിൻ സ്ട്രീറ്റ് നിഷേധിച്ചു.
2023 ജനുവരി മുതൽ 2025 മാർച്ച് വരെ, ഇൻഡെക്സ് ഓപ്ഷൻ ട്രേഡിംഗിലൂടെ ഏകദേശം 5 ബില്യൺ ഡോളർ (ഏകദേശം ₹36,671 കോടി) ആണ് ജെയിൻ സ്ട്രീറ്റ് സമ്പാദിച്ചത്. ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പും എതിരാളികളായ മില്ലേനിയം മാനേജുമെന്റും തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ച് 2024 ഏപ്രിലിന് പുറത്തുവന്ന ഒരു മാധ്യമ റിപ്പോര്‍ട്ടായിരുന്നു സെബിയുടെ ശ്രദ്ധ ഇവരിലേക്ക് ആകർഷിച്ചത്. ജെയിന്‍ സ്ട്രീറ്റ് ലാഭകരമായ ഒരു ഓപ്ഷൻ ട്രേഡിംഗ് തന്ത്രം വികസിപ്പിച്ചെടുത്തിരുന്നുവെന്നും അത് 2023-ൽ മാത്രം 1 ബില്യൺ ഡോളർ ലാഭം നേടിക്കൊടുത്തെന്നുമായിരുന്നു റിപ്പോർട്ട്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പേപ്പർ കമ്പനികളെ ഉപയോഗിച്ച് നടത്തിയ സങ്കീർണമായ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. നിഫ്റ്റിയിലെയും ബാങ്ക് നിഫ്റ്റിയിലെയും പ്രതിവാര ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം, വില വ്യതിയാനം സൃഷ്ടിച്ച് കോടികൾ ലാഭം ഉണ്ടാക്കുകയാണ് കമ്പനി ചെയ്തതെന്ന് സെബി കണ്ടെത്തുകയായിരുന്നു.
2000-ൽ സ്ഥാപിതമായ ഒരു ആഗോള കുത്തക വ്യാപാര സ്ഥാപനമാണ് ജെയ്ൻ സ്ട്രീറ്റ്. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 3,000-ത്തിലധികം ജീവനക്കാരും ഓഫീസുകളുമുണ്ട്. 45 രാജ്യങ്ങളിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
വിവരങ്ങൾ സമാഹരിച്ചത് kairalinewsonline.com ൽ നിന്നും
Article credits goes to kairalinewsonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form