പാപ്പരായി 2 കമ്പനികൾ; യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി, ഓഹരികളിൽ കൂട്ടത്തകർച്ച, എണ്ണവില ഇടിഞ്ഞു, കത്തിക്കയറി സ്വർണം.
.jpg)
ആഗോളതലത്തിൽ ആശങ്കപടർത്തി യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി. രണ്ട് കമ്പനികൾ പാപ്പരത്ത ഹർജി (ബാങ്ക്റപ്റ്റ്സി) ഫയൽ ചെയ്തതോടെ മുൻനിര ബാങ്കുകളുടെ ഓഹരികൾ കൂട്ടത്തകർച്ചയിലായി. യുഎസ് ഓഹരി വിപണികളും നഷ്ടത്തിലേക്ക് വീണു. ഏഷ്യൻ വിപണികളിലും പ്രതിഫലനം ആഞ്ഞടിക്കുന്നുണ്ട്.
വാഹനഘടക നിർമാതാക്കളായ ഫസ്റ്റ് ബ്രാൻഡ്സ്, ട്രൈകളർ ഹോൾഡിങ്സ് എന്നിവയാണ് പാപ്പർ ഹർജിയുമായി കോടതിയിലെത്തിയത്. ഇവർക്ക് നൽകിയ വായ്പ ഇതോടെ തുലാസിലായത് കിട്ടാക്കടമാകുമെന്ന പേടി ബാങ്കിങ് ഓഹരികളിൽ കനത്ത വിറ്റൊഴിയൽ സമ്മർദത്തിന് വഴിവച്ചു. പ്രമുഖ നിക്ഷേപ ബാങ്കിങ് സ്ഥാപനങ്ങളായ ജെഫറീസ്, ജെപി മോർഗൻ, യുബിഎസ് എന്നിവ അടക്കം ഇവയ്ക്ക് വായ്പ നൽകിയിട്ടുണ്ട്. അതാണ്, നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തിയതും.
ജെഫറീസിന്റെ ഓഹരിവില ഇടിഞ്ഞത് 10 ശതമാനത്തിലധികം. ജെപി മോർഗൻ, യുബിഎസ്, സയോൺസ് ബാൻകോർപറേഷൻ, വെസ്റ്റേൺ അലയൻസ് ബാൻകോർപ് എന്നിവ 13% വരെയും വീണു. എസ്പിഡിആർ എസ് ആൻഡ് പി റീജണൽ ബാങ്കിങ് ഇടിഎഫ് 6% താഴേക്കുപോയി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി മുൻപുംആഗോളതലത്തിൽ കനത്ത ആശങ്ക പടർത്തിയിട്ടുണ്ട്. 2008-09ൽ ആഗോള സാമ്പത്തികമാന്ദ്യത്തിന് വഴിവച്ചതും യുഎസിലെ ബാങ്കിങ് പ്രതിസന്ധിയായിരുന്നു. 2008-09ലേതിന് സമാനമായ ആഴമില്ലെങ്കിലും നിലവിലെ പ്രതിസന്ധിയും ഓഹരികളെ
അലട്ടുന്നുവെന്നാണ് കൂട്ടത്തോടെയുള്ള വിൽപനസമ്മർദം വ്യക്തമാക്കുന്നത്.
എണ്ണ താഴേക്ക്, പൊന്ന് മേലോട്ട്.
ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച തീരുമാനിച്ചതിനു പിന്നാലെ രാജ്യാന്തര എണ്ണവില ഇടിയുകയും ചെയ്തു. പുട്ടിനുമായുള്ള ചർച്ച വിജയിച്ചാൽ, റഷ്യൻ എണ്ണയ്ക്കുമേൽ യുഎസും യൂറോപ്പും കൊണ്ടുവന്ന നിയന്ത്രണങ്ങൾ മാറും. വിപണിയിലേക്ക് എണ്ണ വലിയതോതിൽ എത്തുകയും ചെയ്യും. ഇതാണ് വിലയെ താഴേക്ക് നയിച്ചത്.
സ്വർണവില കത്തിക്കയറ്റം തുടരുകയാണ്. രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 4,300 ഡോളർ കടന്നു. ഒരുഘട്ടത്തിൽ ഒറ്റയടിക്ക് 180 ഡോളറിലധികം ഉയർന്ന് വില 4,378.98 ഡോളർ വരെയെത്തി.
Comment Form