സെബിയുടെ പച്ചക്കൊടി! എടുത്തുചാടാൻ വരട്ടേ
ഫോണ്‍പേ എന്ന ബ്രാന്‍ഡ് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. പെട്ടിക്കടകള്‍ മുതല്‍ ആളുകള്‍ പരസ്പരം പണം അയയ്ക്കുന്നതിനു വരെ ഇന്ന് ഏറ്റവും അധിടം ഉപയോഗിക്കുന്ന സങ്കേതങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ശക്തമാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും ഫോണ്‍പേ തന്നെ.
നിങ്ങള്‍ ദിവസവും ചായ കുടിക്കാനും, കറന്റ് ബില്ലടയ്ക്കാനും ഉപയോഗിക്കുന്ന ഫോണ്‍പേ ഇനി ഓഹരി വിപണികളിലേയ്ക്ക് എത്തുകയാണെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ യുപിഐ (UPI) പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍ (PhonePe) ഓഹരി വിപണി നിക്ഷേപകര്‍ക്ക് കൂടി അവസരമൊരുങ്ങുന്നു. ഐപിഒയ്ക്ക് (IPO) സെബിയുടെ (SEBI) അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിക്ഷേപകര്‍ എങ്ങനെ കാണണം?
ഇന്ത്യന്‍ ഫിന്‍ടെക് രംഗത്തെ തന്നെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നാണ് ഫോണ്‍പേ ഐപിഒ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പേടിഎമ്മിനു ശേഷം സമാന മേഖലയില്‍ നിന്നെത്തുന്ന അടുത്ത ബ്രാന്‍ഡാണിത്. യുഎസ് ആഗോള ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഫോണ്‍പേ.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 12,000 കോടി രൂപ (1.35 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഫിന്‍ടെക് മേഖലയിലെ ഏറ്റവും വലിയ ലിസ്റ്റിംഗുകളില്‍ ഒന്നായിരിക്കും. കമ്പനി ഉടന്‍ തന്നെ പുതുക്കിയ കരട് രേഖകള്‍ (UDRHP) ഫയല്‍ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഐപിഒയുടെ പ്രത്യേകതകള്‍
അതേസമയം ഈ ഐപിഒ പൂര്‍ണമായും ഒരു ഓഫര്‍ ഫോര്‍ സെയില്‍ (Offer For Sale) ആയിരിക്കുമെന്നാണു വിവരം. അതായത് കമ്പനി പുതിയ ഓഹരികള്‍ ഒന്നും തന്നെ പുറത്തുകൊണ്ടുവരുന്നില്ല. നിലവിലെ നിക്ഷേപകര്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന രീതിയാണ് ഒഎഫ്എസ്. നിലവിലെ നിക്ഷേപകരായ വാള്‍മാര്‍ട്ട് (Walmart), മൈക്രോസോഫ്റ്റ് (Microsoft), ടൈഗര്‍ ഗ്ലോബല്‍ എന്നിവരാകും പ്രധാന വില്‍പ്പനക്കാര്‍ എന്നാണ് വിവരം.
വിപണിയില്‍ എത്തുമ്പോള്‍ കമ്പനിക്ക് ഏകദേശം 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.2 ലക്ഷം കോടി രൂപ) മൂല്യമാണ് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി സിംഗപ്പൂരിലായിരുന്ന ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഭീമമായ നികുതിയും നല്‍കിയുള്ള ഈ നീക്കം ഐപിഒ ലക്ഷ്യമിട്ടു തന്നെയായിരുന്നു.
ഫോണ്‍പേയുടെ കണക്കുകള്‍
ഇന്ത്യന്‍ യുപിഐ വിപണിയില്‍ ഏകദേശം 45 ശതമാനത്തിലധികം കൈയ്യടക്കി വെച്ചിരിക്കുന്നത് ഫോണ്‍പേയാണ്. അതായത് വമ്പന്‍മാരായ ഗൂഗിള്‍ പേയിലും മുന്നിലാണ് ഫോണ്‍പേ. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 40% വര്‍ധിച്ച് 7,115 കോടി രൂപയിലെത്തി. നഷ്ടം കുറഞ്ഞുവരികയുമാണ് (1,727 കോടി രൂപ). കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഫോണ്‍പേ വഴി പണമിടപാടുകള്‍ നടത്തുന്നത്. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ മേഖലകളിലേക്കും അവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.
നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍
പേടിഎം (Paytm) ഐപിഒയ്ക്ക് ശേഷം എത്തുന്ന ഫിന്‍ടെക് ഓഹരിയാണിത്. നിലവില്‍ പേടിഎം ഓഹരികള്‍ ഭേദപ്പെട്ട നിലയില്‍ ആണെങ്കിലും, നിരവധി നിക്ഷേപകരുടെ കണ്ണുനീര്‍ വീഴ്ത്തിയിരുന്നു. പക്ഷെ ഫോണ്‍പേയിലേയ്ക്കു വരുമ്പോള്‍ കാര്യങ്ങള്‍ അല്‍പം കൂടി സേഫാണ്. കമ്പനി ലഭത്തിന്റെ പാതയിലേയ്ക്ക് എത്തി തുടങ്ങി. അതായത് മികച്ച ഭാവിക്കുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആ വളര്‍ച്ചയില്‍ പങ്കുചേരാനുള്ള അവസരമാകും ഐപിഒ.
നിക്ഷേപകര്‍ ഓഹരി വാങ്ങണോ?
ഐപിഒയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഐപിഒ വിലയും, തീയതിയും വരും ദിവസങ്ങളില്‍ വ്യക്തമാകും. പിന്നെ ഫിന്‍ടെക് വിപണി എപ്പോഴും റിസ്‌ക് ഉള്ള ഒന്നാണ്. റിസര്‍വ് ബാങ്കിന്റെയും, എന്‍പിസിഐയുടെയും (NPCI) നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. യുപിഐ ഇടപാടുകള്‍ക്ക് ഒരു കമ്പനിക്ക് 30 ശതമാനത്തില്‍ കൂടുതല്‍ വിപണി വിഹിതം പാടില്ല എന്ന നിയമം നടപ്പിലായാല്‍ അത് ഫോണ്‍പേയെ ബാധിച്ചേക്കാം.
വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണ്‍പേയുടെ ബിസിനസ് ശക്തമാണ്. ലാഭത്തിലുമാണ്. എന്നാല്‍ ഐപിഒ വാല്യൂവേഷന്‍ അല്‍പം കൂടുതലാണെന്ന വിലയിരുത്തലുണ്ട്. അതിനാല്‍ നിക്ഷേപകര്‍ അമിത ആവേശം ഒഴിവാക്കുന്നതാകും നല്ലത്. ഐപിഒ കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. ലിസ്റ്റിംഗ് കഴിഞ്ഞ് വിപണി എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കുന്നതാകും ബുദ്ധി.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form