എന്തുകൊണ്ട് എം.ആർ.എഫ് ഒന്നാം സ്ഥാനത്ത് തുടരുന്നു?
.jpg)
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വില കൂടിയ ഓഹരി ഏതാണെന്ന് നിങ്ങൾക്കറിയാമോ? രണ്ടാമതൊന്ന് ചിന്തിക്കാതെ പറയാം ആ സ്റ്റോക്കിന്റെ പേര് എം.ആർ.എഫ് (MRF) എന്നാണെന്ന്. റബ്ബർ പ്രൊഡക്ടുകളുടെ നിർമാണം നടത്തുന്ന കമ്പനിയാണിത്. നിഫ്റ്റി 50 സൂചികയിലെ എല്ലാ ഓഹരികളുടെയും വില കൂട്ടിയാലും എം.ആർ.എഫിന്റെ \'തട്ട് താഴ്ന്നു തന്നെയിരിക്കും\'. ഓഹരി വില ഇത്തരത്തിൽ ഉയർന്നു നിൽക്കുന്നതിനുള്ള കാരണങ്ങൾ അടക്കമുള്ള വിവരങ്ങൾ.
എം.ആർ.എഫ്
ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാണ കമ്പനിയാണിത്. ഫൈറ്റർ എയർ ക്രാഫ്റ്റുകൾ ഉൾപ്പെടെ വിവിധ റേഞ്ചുകളിലുള്ള വാഹനങ്ങളുടെ ടയറുകൾ കമ്പനി നിർമിക്കുന്നു. ട്യൂബുകൾ, ഫ്ലാപ്സ്, ട്രെഡ് റബ്ബർ അടക്കമുള്ള അനുബന്ധ ഉല്പന്നങ്ങളും നിർമിക്കുന്നു.
സച്ചിൻ, ലാറ, കോഹ്ലി, ഡീ വില്ലിയേഴ്സ് എന്നീ ഇതിഹാസ താരങ്ങൾ എം.ആർ.എഫ് ബാറ്റുകൾ കയ്യിലേന്തുന്നത് നാം കണ്ടിട്ടുണ്ട്
കഴിഞ്ഞ വാരാന്ത്യത്തിൽ, 2025 സെപ്റ്റംബർ 26ന് എൻ.എസ്.ഇയിൽ 1,48,545 രൂപയിലാണ് ഓഹരി ക്ലോസിങ് നടത്തിയിരിക്കുന്നത്. സെപ്റ്റംബർ 23ാം തിയ്യതി ഓഹരി വില 52 ആഴ്ച്ചകളിലെ പുതിയ ഉയരമായ 1,56,400 രൂപ വരെ ഉയർച്ച നേടിയിരുന്നു. ഈ വർഷം ഇതുവരെ എം.ആർ.എഫ് ഓഹരികൾ ഏകദേശം 17% നേട്ടമാണ് നൽകിയിരിക്കുന്നത്. 6 മാസങ്ങളിൽ ഓഹരി വില ഏകദേശം 32% ഉയർച്ചയും നേടി.
ജി.എസ്.ടി പരിഷ്ക്കരണം ഓട്ടോ സെയിൽസിൽ വർധന കൊണ്ടു വരുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ വാരം എം.ആർ.എഫ് ഓഹരികളിലും പ്രതിഫലിച്ചത്. കൂടാതെ ചെന്നൈയിലെ തിരുവട്ടിയൂരിൽ പുതിയ നിർമാണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തടസ്സങ്ങൾ പരിഹരിച്ച് പുരോഗമിക്കുകയുമാണ്.
എം.ആർ.എഫും, നിഫ്റ്റി 50 ഓഹരികളും
2025 സെപ്റ്റംബർ 25ാം തിയ്യതി 2.15PM എന്ന സമയത്ത് ഒരു എം.ആർ.എഫ് ഓഹരി വില 1,50,660 രൂപയാണ്. ഇത് നിഫ്റ്റി 50 സൂചികയിലെ എല്ലാ ഭീമൻ കമ്പനികളുടെയും ഓഹരി വിലകൾ തമ്മിൽ കൂട്ടിയാലും അതിനും മുകളിലുള്ള നിലവാരമാണ്. അതായത് ബ്ലൂചിപ് കമ്പനികളുടെ ഓഹരി വിലകൾ തമ്മിൽ കൂട്ടിയാൽ ഈ സമയത്ത് അത് 1,21,004 രൂപയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക്, രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക്, ഓട്ടോ ഭീമനായ മാരുതി സുസുക്കി തുടങ്ങിയ വൻകിട കമ്പനികളുടെ ഓഹരി വിലകൾ തമ്മിൽ കൂട്ടിയാലും എം.ആർ.എഫിന്റെ ഓഹരി വില ഉയരത്തിൽ നിൽക്കും.
മാർക്കറ്റ് ക്യാപ്
ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ ആകെ ഓഹരികളുടെ മൂല്യമാണ് മാർക്കറ്റ് ക്യാപ്. അതായത് ഒരു ഓഹരിയുടെ വിലയെ, ആകെ സർക്കുലേറ്റ് ചെയ്യുന്ന ഓഹരികളുടെ എണ്ണവുമായി ഗുണിക്കുകയാണ് ചെയ്യുക. ഇതിലൂടെ ഒരു കമ്പനിയുടെ വലുപ്പം വേഗത്തിൽ മനസ്സിലാക്കാം
അതേ സമയം എം.ആർ.എഫിന്റെ മാർക്കറ്റ് ക്യാപ് നിലവിൽ 63,023 കോടി രൂപ മാത്രമാണ്.
ഇത് നിഫ്റ്റി 50 സൂചികയിലെ ഭൂരിഭാഗം കമ്പനികളുടെയും മാർക്കറ്റ് ക്യാപ്പിനേക്കാൾ വളരെ കുറവാണ്. നിഫ്റ്റി 50 ഇൻഡെക്സിൽ 55,536 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള ഇൻഡസ് ഇൻഡ് ബാങ്ക് മാത്രമാണ് എം.ആർ.എഫിനേക്കാൾ താഴെ നിൽക്കുന്നത്. മറ്റ് മിക്ക കമ്പനികളുടെയും മാർക്കറ്റ് ക്യാപ് 1 ലക്ഷം കോടി രൂപയിലും അധികമാണ്.
എന്തു കൊണ്ട് എം.ആർ.എഫ് ഓഹരികളുടെ വില ഉയർന്നു നിൽക്കുന്നു?
താരതമ്യേന കുറഞ്ഞ മാർക്കറ്റ് ക്യാപ് ആയിരുന്നിട്ടും എം.ആർ.എഫ് ഓഹരികളുടെ വില എന്തു കൊണ്ട് ഉയർന്നു നിൽക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഇതിനുള്ള പ്രധാന കാരണം കോർപറേറ്റ് ആക്ഷനുകളുമായി ബന്ധപ്പെട്ടുള്ള കമ്പനിയുടെ സമീപനമാണ്.
പല കമ്പനികളും ഓഹരി വിഭജനം നടത്തുകയും, ബോണസ് ഓഹരികൾ ഇഷ്യു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഓഹരി വിലകൾ താഴ്ത്താനും സാധിച്ചു. ഇത്തരത്തിൽ താങ്ങാനാവുന്ന വിലയിൽ ഓഹരികൾ ലഭ്യമാക്കി വിപണിയിൽ അവയുടെ ഫ്ലോട്ട് വർധിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഇത്തരം കോർപറേറ്റ് നടപടികൾ സ്വീകരിക്കാൻ എം.ആർ.എഫ് ഇതു വരെ തയ്യാറായിട്ടില്ല. ഇക്കാരണത്താൽ താരതമ്യേന കുറഞ്ഞ എണ്ണം ഓഹരികൾ മാത്രമാണ് സർക്കുലേറ്റ് ചെയ്യപ്പെടുന്നത്. നിലവിൽ ഇത് ഏകദേശം 30.53 ലക്ഷമാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form