യുഎസ് - ഇറാൻ സംഘർഷ ഭീതിയിൽ വിപണികൾ
.jpg)
യുഎസ് - ചെെന വ്യാപാര ചർച്ചയിലെ ധാരണ മറ്റു രാജ്യങ്ങൾക്കു പ്രയോജനകരം അല്ല എന്നു വ്യക്തമായത് വിവിധ വിപണികളെ താഴ്ത്തി. അമേരിക്കയ്ക്കും കാര്യമായ നേട്ടം ഉണ്ടാക്കുന്നതല്ല ധാരണ എന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടെ യുഎസ് - ഇറാൻ ആണവ ചർച്ച പരാജയപ്പെടുന്നതു പുതിയ ആശങ്കകൾക്കു വഴി തുറന്നു. പശ്ചിമേഷ്യയിലെ യുഎസ് സൈനികരുടെ കുടുംബങ്ങളോടു മടങ്ങാൻ നിർദേശിച്ചതും ഇറാഖിലെ യുഎസ് എംബസി ജീവനക്കാരെ തിരിച്ചു കൊണ്ടുവരാൻ യുഎസ് ഉദ്ദേശിക്കുന്നതും യുദ്ധഭീഷണി വളർത്തി. ക്രൂഡ് ഓയിൽ വില 70 ഡോളർ കടക്കുകയും സ്വർണവില കുതിക്കുകയും ചെയ്തു.
Open A Free Demat Account Online
ഇന്ന് ഇന്ത്യയുടെ മേയ് മാസത്തെ ചില്ലറ വിലക്കയറ്റ കണക്ക് വരും. വിലക്കയറ്റം മൂന്നു ശതമാനത്തിനു താഴെ ആകുമെന്നാണു പ്രതീക്ഷ.
അമേരിക്കയുമായി വ്യാപാരചർച്ച നടത്തിവരുന്ന രാജ്യങ്ങൾക്ക് അവ പൂർത്തിയാകും വരെ പകരത്തിനു പകരം തീരുവ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്നലെ പറഞ്ഞു. ജൂലൈ ഒൻപതിനകം കരാർ ഉണ്ടാക്കാനാണ് മുൻപ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യ- യുഎസ് ചർച്ചയും പൂർത്തിയായിട്ടില്ല. പുതിയ സൂചന ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യക്കുമേൽ 26 ശതമാനം ബദൽ തീരുവയാണു ട്രംപ് നിർദേശിച്ചിട്ടുള്ളത്.
Open A Free Mutual Fund Account Online
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 25,215 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,158 ലേക്കു താഴ്ന്നു. വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. യുഎസ്- ചൈന ചർച്ചയുടെ ഫലം തൃപ്തികരമല്ല എന്നാണു യൂറോപ്പ് കരുതുന്നത്.
യുഎസ് വിപണിയും ബുധനാഴ്ച ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു. യുഎസ്- ചൈന വ്യാപാരചർച്ചയുടെ ഫലം സംബന്ധിച്ച ട്രംപിൻ്റെ പ്രസ്താവനയിൽ വിശദാംശങ്ങൾ ഇല്ലാത്തതു വിപണിയെ നിരാശപ്പെടുത്തി. ചൈന ട്രംപിൻ്റെ പ്രസ്താവനയിൽ പ്രതികരിച്ചില്ല.
ചൈന അപൂർവധാതുക്കൾ നൽകും എന്നും ചൈനീസ് വിദ്യാർഥികൾക്കു പഠന വീസ അനുവദിക്കും എന്നുമാണു ട്രംപ് പറഞ്ഞത്. ചൈനീസ് സാധനങ്ങൾക്ക് നിലവിലുള്ള 55 ശതമാനം ചുങ്കം തുടരും എന്ന് ട്രംപും അതിൽ മാറ്റം വരുത്തില്ല എന്നു വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക്കും പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് അപൂർവ ധാതുക്കൾ നൽകുന്ന കാര്യം ട്രംപിൻ്റെ പ്രസ്താവനയിൽ ഇല്ല.
അപൂർവധാതുക്കൾ ആറു മാസത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ലൈസൻസാണു ജനീവാ ചർച്ചയ്ക്കു ശേഷം ചൈന നൽകിയത്. അതു തുടർന്നാൽ എപ്പോൾ വേണമെങ്കിലും ചൈനയ്ക്കു കയറ്റുമതി മുടക്കി അമേരിക്കയെയും മറ്റു രാജ്യങ്ങളെയും വിഷമത്തിലാക്കാം.
55 ശതമാനം ചുങ്കം ചൈനീസ് സാധനങ്ങൾക്കു ചുമത്തുന്നത് അമേരിക്കയിൽ ഉൽപന്നങ്ങൾക്കു വില കൂട്ടും എന്നു ചില്ലറ വ്യാപാരികൾ പരാതിപ്പെട്ടു. വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ വഴി ചൈനീസ് സാധനങ്ങൾ അമേരിക്കയിലേക്കു വരുന്നതിനാണ് ഈ ധാരണ വഴിവയ്ക്കുക എന്നു പലരും ചൂണ്ടിക്കാട്ടുന്നു.
ട്രംപുമായി ഉടക്കിപ്പിരിഞ്ഞ ടെസ്‌ല മേധാവി ഇലോൺ മസ്ക് താൻ സമൂഹമാധ്യമങ്ങളിൽ ട്രംപിനെതിരേ എഴുതിയ കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു. ടെസ്‌ലയുടെ റോബോ ടാക്സി സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചെങ്കിലും വിപണി ആവേശം കാണിച്ചില്ല. ടെസ്‌ല ഓഹരി 0.1 ശതമാനം മാത്രം ഉയർന്നു.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
അമേരിക്കയിൽ മേയ് മാസത്തെ ചില്ലറവിലക്കയറ്റം നാമമാത്രമായി കൂടിയെങ്കിലും പ്രതീക്ഷിച്ചതിലും കുറവായി. വിപണി അതിനെ ആശ്വാസഘടകമായി കണ്ടു. പലിശ ഒരു ശതമാനമെങ്കിലും കുറയ്ക്കാൻ ഫെഡറൽ റിസർവിൻ്റെ മേൽ സമ്മർദത്തിനാണ് ട്രംപ് വിലക്കയറ്റ കണക്കിനെ ഉപയോഗിച്ചത്.
ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ കാലാവധി അടുത്ത മാർച്ചിൽ തീരുമ്പോൾ ആ പദവിയിലേക്കു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റിനെ നിയമിക്കും എന്നു സംസാരമുണ്ട്
ഡൗ ജോൺസ് സൂചിക ഇന്നലെ വെറും 1.10 പോയിൻ്റ് (0.00%) താഴ്ന്ന് 42,865.77 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 16.57 പോയിൻ്റ് (0.2%) നഷ്ടത്തോടെ 6022.24 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 99.11 പോയിൻ്റ് (0.50%) താഴ്ന്ന് 19,615.88 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.25 ഉം എസ് ആൻഡ് പി 0.28 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴ്ചയിലാണ്.
Watch Youtube Channel Video
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ 0.60 ശതമാനം താഴ്ന്നു. ചൈനീസ് സൂചികകളും നഷ്ടത്തിലാണ്.
ഇന്ത്യൻ വിപണി ഭിന്നദിശകളിൽ
ഇന്ത്യൻ വിപണി ഇന്നലെ പലവഴികളിൽ നീങ്ങി. മുഖ്യ സൂചികകൾ തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം ഗണ്യമായി കയറിയെങ്കിലും നേട്ടം നിലനിർത്താനാകാതെ താഴോട്ടു നീങ്ങി. ഒടുവിൽ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കത്തിൽ ഉയർന്നിട്ടു പിന്നീടു താഴ്ന്നു ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു. വിപണിയിൽ ലാഭമെടുത്തു മാറുന്ന പ്രവണത തുടരുകയാണ്.
ബാങ്കുകളും ധനകാര്യ കമ്പനികളും എഫ്എംസിജി മേഖലയും ഇന്നലെ സൂചികകളെ വലിച്ചു താഴ്ത്തി. ഐടിയും ഓയിൽ -ഗ്യാസ് മേഖലയും ആണു വിപണിയെ ഉയർത്തിയത്.
ബുധനാഴ്ച നിഫ്റ്റി 37.15 പോയിൻ്റ് (0.15%) ഉയർന്ന് 25,141.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 123 .42 പോയിൻ്റ് (0.15%) കയറി 82,515.14 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 169.35 പോയിൻ്റ് (0.30%) താഴ്ന്ന് 56,459.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 293.25 പോയിൻ്റ് (0.49 ശതമാനം) നഷ്ടത്തോടെ 59,388.15 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 101.05 പോയിൻ്റ് (0.53 ശതമാനം) ഇടിഞ്ഞ് 18,798.75 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായിരുന്നു. ബിഎസ്ഇയിൽ 2208 ഓഹരികൾ ഉയർന്നപ്പോൾ 1856 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1608 എണ്ണം. താഴ്ന്നത് 1303 ഓഹരികൾ.
എൻഎസ്ഇയിൽ 76 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 21 എണ്ണമാണ്. 131 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 37 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 446.31 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1584.87 കോടി രൂപയുടെ ഓഹരികളും വാങ്ങി.
25,100 നു മുകളിൽ നിലനിന്ന നിഫ്റ്റിക്ക് 25,200 കടന്നു മുന്നേറാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. ഇന്നു നിഫ്റ്റിക്ക് 25,095 ഉം 25,005 ഉം പിന്തുണയാകും. 25,200 ലും 25,290 ലും തടസം ഉണ്ടാകാം.
മഹാരാഷ്ട്രയിലെ എക്സൈസ് ഡ്യൂട്ടി വർധന ഇന്ത്യൻ നിർമിത വിദേശമദ്യ കമ്പനികൾക്ക് ആഘാതമായി. ഡ്യൂട്ടിയിൽ 50 ശതമാനമാണു വർധന. ഉൽപാദനച്ചെലവിൻ്റെ മൂന്നിരട്ടി ഡ്യൂട്ടി നാലര ഇരട്ടിയാക്കി. യുനൈറ്റഡ് സ്പിരിറ്റ്സ്, അലൈഡ് ബ്ലെൻഡേഴ്സ്, റാഡികോ ഖേതാൻ തുടങ്ങിയവ ഏഴു ശതമാനം വരെ ഇടിഞ്ഞു. വെെനിനും ബിയറിനും നികുതി കൂട്ടാത്തത് സുല വിന്യാഡ്സ് ഓഹരിയെ 7.7 ശതമാനവും ജിഎം ബ്രൂവറീസിനെ 11 ശതമാനവും ഉയർത്തി.
പ്രതിരോധ ഓഹരികൾ പലതിലും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം വിലയിടിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, എച്ച്എഎൽ, ഡാറ്റാ പാറ്റേൺസ്, പരസ് ഡിഫൻസ് തുടങ്ങിയവ താഴ്ന്നു.
സ്വർണം കുതിച്ചു
അമേരിക്കയിൽ കഴിഞ്ഞ മാസത്തെ ചില്ലറ വിലക്കയറ്റത്തിലെ വർധന പ്രതീക്ഷിച്ചതിലും കുറവായതും യുഎസ് - ചെെന ചർച്ച പ്രതീക്ഷ പോലെ ഫലപ്രദമാകാത്തതും സ്വർണത്തെ വീണ്ടും ഉയർത്തി. യുഎസ് - ഇറാൻ സംഘർഷാന്തരീക്ഷം വഷളാകുന്നതു സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആൾക്കാരെ നയിച്ചു.
സ്വർണം ഇന്നലെ ഔൺസിന് 3315 ഡോളർ വരെ താഴുകയും 3374 ഡോളർ വരെ കയറുകയും ചെയ്തിട്ട് 3367.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3376 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണം ഇന്നലെ പവന് 600 രൂപ വർധിച്ച് 72,160 രൂപയിൽ എത്തി.
റെക്കോർഡ് കുറിച്ച വെള്ളിവില അൽപം താഴ്ന്ന് ഔൺസിന് 36.30 ഡോളറിലാണ്.
ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നവഴികളിൽ നീങ്ങി. ചെമ്പ് 1.26 ശതമാനം ഇടിഞ്ഞു ടണ്ണിന് 9729.85 ഡോളറിൽ എത്തി. അലൂമിനിയം 1.14 ശതമാനം കുതിച്ച് 2517.88 ഡോളർ ആയി. ലെഡും സിങ്കും ടിന്നും ഉയർന്നപ്പോൾ നിക്കൽ താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.06 ശതമാനം ഉയർന്ന് 163.50 സെൻ്റ് ആയി. കൊക്കോ 0.11 ശതമാനം കയറി ടണ്ണിന് 9580.52 ഡോളർ ആയി. കാപ്പി 1.49 ശതമാനം താഴ്ന്നപ്പോൾ തേയില 0.88 ശതമാനം കയറി.
ഡോളർ സൂചികയിൽ ഇടിവ്
യുഎസ് ഡോളർ വീണ്ടും താഴ്ചയിലായി. ഡോളർ സൂചിക താഴ്ന്ന് 98.63 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.33 ലാണ്.
കറൻസി വിപണിയിൽ ഡോളർ ഇടിവിലായി. യൂറോ 1.152 ഡോളറിലേക്കു കയറി. പൗണ്ട് 1.358 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 144.00 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി. ബുധനാഴ്ച അവയിലെ നിക്ഷേപനേട്ടം 4.397 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച രൂപ നേട്ടം ഉണ്ടാക്കി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 85.51 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.19 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ കയറി
യുഎസ് - ഇറാൻ സംഘർഷ സാധ്യത ക്രൂഡ് ഓയിലിനെ അഞ്ചു ശതമാനത്തിലധികം ഉയർത്തി. ഒരവസരത്തിൽ ബാരലിന് 70 ഡോളർ കടന്ന ബ്രെൻ്റ് പിന്നീടു താഴ്ന്നു.
ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് 69.51 ഉം ഡബ്ല്യുടിഐ ഇനം 67.94 ഉം മർബൻ ക്രൂഡ് 69.47ഉം ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ 1,08,600 ഡോളറിനടുത്താണ്. ഈഥർ 2770 ഡോളറിലേക്ക് ഇറങ്ങി.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Article By
T C Mathew
Author : Rajesh EA
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
.jpg)
Comment Form