ഏഷ്യൻ വിപണികൾ കയറ്റത്തിൽ
.jpg)
വ്യാപാര ചർച്ചകളിൽ പുരോഗതി; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; ക്രൂഡ് ഓയിൽ കയറി; സ്വർണം താഴുന്നു; വെള്ളി റെക്കോർഡ് കുതിപ്പിൽ
വ്യാപാര ചർച്ചകളിലെ പുരോഗതി വിപണികളെ ഇന്നു രാവിലെ ഉയർത്തി. ഇതേ കാരണം കൊണ്ടു ക്രൂഡ് ഓയിൽ ഉയരുകയും സ്വർണം താഴുകയും ചെയ്തു. ഇന്ത്യൻ വിപണി ഇന്നും മുന്നേറ്റം തുടരാനുള്ള ഉത്സാഹത്തിലാണ്.
ലണ്ടനിൽ ഇന്നലെ നടന്ന യുഎസ് - ചൈന വ്യാപാര ചർച്ച ആശാവഹമായി. ചർച്ച ആറു മണിക്കൂർ നീണ്ടു. ഇന്നും ചർച്ച തുടരും. ചർച്ച പോസിറ്റീവും ഫലപ്രദവും ആയിരുന്നെന്നു യുഎസ് സംഘം പറഞ്ഞു. ചൈനീസ് സംഘം ഒന്നും പറഞ്ഞില്ല. ഇന്ന് അപൂർവ ധാതുക്കൾ, ഉയർന്ന സാങ്കേതികവിദ്യ എന്നിവയുടെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും എന്നാണു സൂചന. അമേരിക്കയെ പ്രതിനിധീകരിച്ച് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ്, വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക്ക്, വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീയർ എന്നിവർ ലണ്ടനിലെ ചർച്ചയിൽ പങ്കെടുത്തു. ഉപപ്രധാനമന്ത്രി ഹ ലിഫെംഗ് ചൈനീസ് സംഘത്തെ നയിച്ചു.
ഡൽഹിയിൽ നടക്കുന്ന ഇന്ത്യ - യുഎസ് വ്യാപാര ചർച്ച നിർണായകഘട്ടത്തിൽ ആണെന്നാണ് സൂചന. ഗവണ്മെൻ്റ് ചർച്ചയുടെ പുരോഗതി വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ ഒൻപതിനു ബദൽ തീരുവ നടപ്പാക്കും മുൻപ് ധാരണയിൽ എത്താനാണ് ഇന്ത്യയുടെ ശ്രമം.
Open A Free Mutual Fund Account Online
ക്രൂഡ് ഓയിൽ വില 67 ഡോളർ കടന്നു. യുഎസ് - ചെെന ചർച്ചയിലെ പുരോഗതിയാണു കാരണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 25,232 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,250 ലേക്കു കയറി. വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നേരിയ താഴ്ചയിലായി. യുഎസ് - ജപ്പാൻ വാണിജ്യ ചർച്ചയുടെ ഫലം കാത്തുനിൽക്കുകയായിരുന്നു വിപണി. അമേരിക്കൻ ടെക് ഭീമൻ ക്വാൽകോം 240 കോടി ഡോളറിന് ചിപ് ഡിസൈനർ കമ്പനി ആൽഫാവേവിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ആൽഫാവേവ് 20 ശതമാനം കുതിച്ചു. ടെക്നിക്കൽ ഇൻസ്ട്രുമെൻ്റ്സ് നിർമിക്കുന്ന സ്പെക്ട്രിസിനെ പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് ആഡ്വെൻ്റ് ഇൻ്റർനാഷണൽ ഏറ്റെടുക്കാൻ പോകുന്നതായി പ്രഖ്യാപിച്ചു. സ്പെക്ട്രിസ് 60 ശതമാനം കുതിച്ചു.
യുഎസ് വിപണിയും തിങ്കളാഴ്ച യുഎസ്- ചൈന വ്യാപാരചർച്ചയെ കാത്തുനിന്നു. ഡൗ ജോൺസ് സൂചിക നാമമാത്രമായ 1.11 പോയിൻ്റ് (0.00%) കുറഞ്ഞ് 42,761.76 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 5.52 പോയിൻ്റ് (0.09%) നേട്ടത്തോടെ 6005.88 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 61.28 പോയിൻ്റ് (0.31%) കയറി 19,591.24 ൽ എത്തി.
പ്രസിഡൻ്റ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്കിൻ്റെ ടെസ്‌ല ഓഹരി ഇന്നലെ 4.55 ശതമാനം ഉയർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.04 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.08 ഉം ശതമാനം കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം ആരംഭിച്ചു.
ഇന്ത്യൻ വിപണി മുന്നോട്ടു തന്നെ
റിസർവ് ബാങ്കിന്റെ പണനയത്തെ തുടർന്നു കുതിച്ച ഇന്ത്യൻ വിപണി തിങ്കളാഴ്ച കയറ്റം തുടർന്നതോടെ വിപണിയിലെ ബുള്ളുകൾക്ക് ആവേശമായി. പുതിയ ഉയരങ്ങളിലേക്ക് നിഫ്റ്റി എത്തുന്നതിനെപ്പറ്റി പലരും സംസാരം തുടങ്ങി. കമ്പനികളുടെ ഏപ്രിൽ - ജൂലൈ പാദം അത്ര മികച്ചതാകില്ല എന്നു പലരും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും വിപണി അതിന് അത്ര പ്രാധാന്യം നൽകുന്നില്ല.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
തിങ്കളാഴ്ച നിഫ്റ്റി 100.15 പോയിൻ്റ് (0.40%) ഉയർന്ന് 25,103.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 256.22 പോയിൻ്റ് (0.31%) കയറി 82,445.21 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 261.20 പോയിൻ്റ് (0.46%) ഉയർന്ന് 56,839.60 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 664.65 പോയിൻ്റ് (1.13 ശതമാനം) കയറി 59,674.95 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 290.95 പോയിൻ്റ് (1.57 ശതമാനം) കുതിച്ച് 18,873.40 പ ൽ ക്ലോസ് ചെയ്തു.
ബാങ്ക് നിഫ്റ്റി രാവിലെ റെക്കോർഡ് തിരുത്തിയിരുന്നു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2750 ഓഹരികൾ ഉയർന്നപ്പോൾ 1464 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2064 എണ്ണം. താഴ്ന്നത് 904 ഓഹരികൾ.
എൻഎസ്ഇയിൽ 108 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 20 എണ്ണമാണ്. 133 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 54 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1992.87 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 3503.79 കോടി രൂപയുടെ ഓഹരികളും വാങ്ങി.
25,100 നു മുകളിൽ കയറിയ നിഫ്റ്റിക്ക് 25,200-25,300 മേഖലയിൽ കടുത്ത പ്രതിരോധം നേരിടാം. ഇന്നു നിഫ്റ്റിക്ക് 25,075 ഉം 25,030 ഉം പിന്തുണയാകും. 25,140 ലും 25,200 ലും തടസം ഉണ്ടാകാം.
സ്വർണപ്പണയ കമ്പനികൾ ഇന്നലെയും നേട്ടത്തിലായി. നാലു ശതമാനത്താേളം ഉയർന്ന മുത്തൂറ്റ് ഫിനാൻസിൻ്റെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ എത്തി. മണപ്പുറം ഫിനാൻസ് ഏഴും ഐഐഎഫ്എൽ 11 ഉം ശതമാനം ഉയർന്നു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 213.05 രൂപയിലേക്ക് കയറി. 52 ആഴ്ചയിലെ ഉയർന്ന വില 217 രൂപയാണ്.
ഭക്ഷണ വിതരണ ബിസിനസിലേക്ക് റാപ്പിഡോ കൂടി കടന്നു വരുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഏറ്റേർണലും (സൊമാറ്റോ) സ്വിഗ്ഗിയും മൂന്നു ശതമാനം താഴ്ചയിലായി.
ഇലക്ട്രിസിറ്റി ഡെറിവേറ്റീവുകളുടെ വ്യാപാരത്തിനു സെബിയുടെ അനുമതി ലഭിച്ചത് എംസിഎക്സിനെ ആറു ശതമാനം ഉയർത്തി.
വെള്ളിവിലയിലെ കുതിപ്പിനെ തുടർന്നു ഹിന്ദുസ്ഥാൻ സിങ്ക് ഇന്നലെ 4.73 ശതമാനം കയറി. ഓഹരി ഒരു മാസം കൊണ്ട് 29 ശതമാനം ഉയർന്നു.
സ്വർണം കയറി
സ്വർണവില ഇന്നലെ അൽപം ഉയർന്നു. എന്നാൽ യുഎസ് - ചെെന വാണിജ്യ ചർച്ചയിലെ ആശാവഹമായ പുരോഗതി ഇന്നു വില താഴാൻ കാരണമാകും എന്നാണു സൂചന. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ തന്നെ സ്വർണം താഴ്ന്നു തുടങ്ങി. ഇന്നലെ ഔൺസിന് 3326.18 ഡോളറിൽ ക്ലോസ് ചെയ്ത സ്വരണം ഇന്നു രാവിലെ 3315 ഡോളർ വരെ താഴ്ന്നു.
കേരളത്തിൽ സ്വർണം ഇന്നലെ പവന് 200 രൂപ താഴ്ന്ന് 71,640 രൂപയിൽ എത്തി.
വെള്ളി തിളങ്ങുന്നു
വെള്ളിവില റെക്കോർഡ് കുതിപ്പ് തുടരുകയാണ്. സോളർ അടക്കം പല മേഖലകളിലും ആവശ്യം വർധിച്ചതോടെ വെള്ളിയുടെ ലഭ്യത കുറവാണെന്ന നില വന്നു. 2030 വരെ വെള്ളിയുടെ കമ്മി തുടരും എന്നാണു വിലയിരുത്തൽ. സ്വർണവിലയുമായി നിശ്ചിത അനുപാതം കാത്തിരുന്ന വെള്ളിവില അതു മറികടന്ന് കുതിച്ചു. ഇന്നലെ ഔൺസിന് 36.95 ഡോളർ വരെ ഉയർന്ന വെള്ളി ഇന്നു രാവിലെ 36.70 ഡോളറിലാണ്. 40 ഡോളറിലേക്കാണു വെള്ളി നീങ്ങുന്നതെന്നു വിപണി കണക്കാക്കുന്നു.
തിങ്കളാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും ഉയർന്നു. ചെമ്പ് 0.55 ശതമാനം കയറി ടണ്ണിന് 9848.65 ഡോളറിൽ എത്തി. അലൂമിനിയം 1.16 ശതമാനം ഉയർന്ന് 2479 ഡോളർ ആയി. ലെഡും നിക്കലും ടിന്നും ഉയർന്നപ്പോൾ സിങ്ക് താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.31 ശതമാനം ഉയർന്ന് 161.50 സെൻ്റ് ആയി. കൊക്കോ 0.34 ശതമാനം കയറി ടണ്ണിന് 10,207.82 ഡോളർ ആയി. കാപ്പി 1.19 ശതമാനം ഉയർന്നപ്പോൾ തേയില 0.88 ശതമാനം കയറി.
ഡോളർ സൂചിക താഴുന്നു
യുഎസ് ഡോളർ വീണ്ടും ദുർബലമായി. ഡോളർ സൂചിക താഴ്ന്നു 98.94 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.00 ലാണ്.
കറൻസി വിപണിയിൽ ഡോളർ താഴ്ന്നു. യൂറോ 1.1416 ഡോളറിലേക്കു കയറി. പൗണ്ട് 1.3546 ഡോളറിലാണ്.ജാപ്പനീസ് യെൻ ഡോളറിന് 144. 69 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. തിങ്കളാഴ്ച അവയിലെ നിക്ഷേപനേട്ടം 4.48 ശതമാനത്തിലേക്കു താഴ്ന്നു.
തിങ്കളാഴ്ച രൂപ തുടക്കത്തിലെ ക്ഷീണത്തിനു ശേഷം പിടിച്ചു നിന്നു. ഡോളർ നിരക്കുമാറ്റം ഇല്ലാതെ 85.63 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു കയറി.
ക്രൂഡ് ഓയിൽ ഉയർന്നു
ക്രൂഡ് ഓയിൽ വില കയറ്റം തുടർന്നു. യുഎസ് - ചൈന ചർച്ചയിലെ പുരോഗതി ക്രൂഡിനു സഹായമായി. ബ്രെൻ്റ് ഇനം ബാരലിന് 67 ഡോളർ കടന്നു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 67.21 ഉം ഡബ്ല്യുടിഐ ഇനം 65.46 ഉം മർബൻ ക്രൂഡ് 67.08 ഉം ഡോളറിലാണ്.
ക്രിപ്റ്റോകൾ കുതിച്ചു
ക്രിപ്റ്റോ കറൻസികൾ കുതിച്ചു കയറി. യുഎസ്- ചെെന ചർച്ചയിലെ പുരോഗതി ക്രിപ്റ്റോകളെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. ബിറ്റ് കോയിൻ 1,10,244 ഡോളറിലേക്കു കയറി റെക്കോർഡ് കുറിച്ചു. ഈഥർ 2720 ഡോളറിലേക്ക് ഉയർന്നു. മറ്റു ക്രിപ്റ്റോകളും കയറ്റത്തിലാണ്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Article By
T C Mathew
Author : Rajesh EA
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
.jpg)
Comment Form