മിഡ് ക്യാപുകളില്‍ വീണ്ടും കുതിപ്പ്
.jpg)
ഇന്ത്യന്‍ കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷകള്‍ മറികടന്നു. നികുതിക്കു ശേഷമുള്ള ലാഭം വിശാല അടിസ്ഥാനത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 50 കമ്പനികള്‍ ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. നേരത്തേ മൂന്നു ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഹരി വരുമാന പ്രതീക്ഷയില്‍ ഇത് വര്‍ധനവുണ്ടാക്കുമെന്നു കരുതുന്നു. അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവും കുറയുന്ന പണപ്പെരുപ്പവും പ്രവര്‍ത്തന ലാഭം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
വിവിധ മേഖലകളില്‍ പ്രകടനം സമ്മിശ്രമായിരുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ക്കിടെ മുന്‍ പാദത്തെയപേക്ഷിച്ച് ഡിമാന്റ് മെച്ചപ്പെട്ടതിനാല്‍ ലോഹ, ഖനന മേഖലകള്‍ മുന്നിട്ടുനിന്നു. സങ്കീര്‍ണ്ണ സ്വഭാവമുള്ള ഔഷധങ്ങളുടെ ഡിമാന്റ് കൂടുകയും രാസവസ്തുക്കളുടെ വില കുറയുകയും ചെയ്തത് ഫാര്‍മ മേഖലയിലെ പ്രകടനം മെച്ചപ്പെടാനിടയാക്കി. ആഭ്യന്തര വിപണിയെ ആശ്രയിച്ചു നില്‍ക്കുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, ടെലികോം മേഖലകളും പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കി. അതേസമയം, വാഹന, ഐടി, എഫ്എംസിജി കമ്പനികളാകട്ടെ വരുമാന വളര്‍ച്ചയില്‍ മുന്നോട്ടു പോകാതിരിക്കുകയോ മോശം പ്രകടനം കാഴ്ച വെക്കുകയോ ചെയ്തു. സാമ്പത്തിക വളര്‍ച്ചയില്‍ ആഗോള, ആഭ്യന്തര രംഗങ്ങളിലുണ്ടായ തളര്‍ച്ചയുടെ പ്രത്യാഘാതമായിരുന്നു ഇത്.
Open A Free Mutual Fund Account Online
ഡിമാന്റിലുള്ള കുറവ്, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ആഗോള ഘടകങ്ങളുടെ പ്രതിഫലനം ഇന്ത്യന്‍ കോര്‍പറേറ്റുകളേയും ബാധിച്ചിരുന്നു. എന്നാല്‍, ആഗോള പണപ്പെരുപ്പത്തിലും ക്രൂഡോയില്‍ വിലയിലും ഉണ്ടായ കുറവും ഇന്ത്യയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവിന് ഇടയാക്കി. അമേരിക്കയുമായുണ്ടായ താരിഫ് യുദ്ധം ചി ല മേഖലകളില്‍ ഓര്‍ഡറുകള്‍ വര്‍ധിയ്ക്കാനും വഴിവെച്ചു. യുഎസ് ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ച സാമ്പത്തിക നേട്ടത്തിലൂടെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തത്തോടെയും പിന്നീട് ഇന്ത്യന്‍ വിപണിക്കു സഹായകമായിത്തീര്‍ന്നു. എന്നാല്‍ ഡോളര്‍ മൂല്യം ഇനിയും ഇടിയുന്നത് ആഗോള ഓഹരി വിപണികള്‍ക്കു തിരിച്ചടിയാകും.
മികച്ച റാബി വിളവെടുപ്പും ഭക്ഷ്യ വസ്തുക്കളുടെ വിലകളില്‍ വന്ന കുറവും ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ നഗരങ്ങളില്‍ ഡിമാന്റിലുള്ള കുറവ് എഫ്എംസിജി, ഉപഭോഗ മേഖലകളിലെ പ്രകടനത്തെ ബാധിച്ചു. നല്ല മഴയും, വിലക്കുറവും ആദായ നികുതി ഇളവിനുള്ള സാധ്യതയും ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിക്കാന്‍ വരും നാളുകളില്‍ ഇടയാക്കിയേക്കും.
2025 സാമ്പത്തിക വര്‍ഷം ഐടി കമ്പനികളുടെ നാലാം പാദഫലങ്ങളില്‍ പ്രകടമാവുന്നത് കരുതലോടെയുള്ള സമീപനമാണ്. പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റവും കുറയുന്ന റിക്രൂട്ട്മെന്റും ഇതിന്റെ ലക്ഷണങ്ങളാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിന്റെ തുടക്കംതന്നെ അത്ര ആശാവഹമായിരുന്നില്ല. ആഗോള തലത്തില്‍ പണം ചിലവഴിക്കലില്‍ കാര്യമായ കുറവ് കാണപ്പെടുന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും ഈ മേഖലയിലെ കമ്പനികള്‍ ശുഭ പ്രതീക്ഷയിലാണ്. ശക്തമായ ഓര്‍ഡറുകളും എഐ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റവും ചെലവു ചുരുക്കലുമാണ് ഇതിന് കാരണം. വരുമാന വളര്‍ച്ചയില്‍ വലിയ പ്രതീക്ഷ കാണിക്കുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടു മാസത്തെ മുന്നേറ്റത്തിന്റെ ഫലമായി ഓഹരികളുടെ മൂല്യത്തില്‍ നേരിയ വര്‍ധനവു കാണപ്പെടുന്നുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് സ്ഥിരത കൈവരിക്കുകയും താരിഫ് സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തെങ്കില്‍ മാത്രമേ ഐടി ഓഹരികളില്‍ ഇനിയൊരു മുന്നേറ്റം പ്രതീക്ഷിക്കാനാവൂ. ബാങ്കിംഗ്, എന്‍ബിഎഫ്സി മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തോടെ വായ്പകളില്‍ കുറവു വന്നിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുതിലും ആസ്തികളുടെ ഗുണ നിലവാരം കാത്തു സൂക്ഷിക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. 2025 സാമ്പത്തിക വര്‍ഷം മൈക്രോ ഫിനാന്‍സ്, വ്യക്തിഗത വായ്പാ മേഖലകളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കൂടുതല്‍ ശ്രദ്ധയോടെ വായ്പാ വിതരണം നടത്താന്‍ ധനകാര്യ സ്ഥാപനങ്ങളെ ഇത് പ്രേരിപ്പിച്ചു. എന്നാല്‍, ഈ വര്‍ഷം ആസ്തി നിലവാരം മെച്ചപ്പെടുന്നതോടെ ഈ വെല്ലുവിളികള്‍ കുറയുമെന്നാണ് മനസിലാകുന്നത്.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
വിവരങ്ങൾ സമാഹരിച്ചത് mathrubhumi.com ൽ നിന്നും
Article credits goes to mathrubhumi.com
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form